Indian Cooperator

ട്രംപ് അയയുന്നു;  തേങ്ങ, തേയില,മാമ്പഴം തുടങ്ങിയവയുടെഅധികത്തീരുവ നീക്കി

ഭക്ഷ്യവസ്തുക്കളിന്മേല്‍ കുതിച്ചുയരുന്ന വിലക്കയറ്റത്തിനു തടയിടാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചില ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള തേങ്ങ, തേയില, മാമ്പഴം, മാതളനാരങ്ങ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഈ നടപടി ഗുണം ചെയ്യും. ഉഷ്ണമേഖലാപ്രദേശങ്ങളില്‍നിന്നുള്ള പഴങ്ങള്‍, ശീതളപാനീയങ്ങള്‍, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ അധികത്തീരുവ ബാധിക്കില്ലെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. കാപ്പി, കൊക്കോ, ഓറഞ്ച്, തക്കാളി, ബീഫ് എന്നിവയെയും അധികത്തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിലക്കയറ്റത്തിനു പുറമേ ന്യൂയോര്‍ക്ക് മേയര്‍തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ട്രംപിനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചിട്ടുണ്ടെന്നാണു നിരീക്ഷകര്‍ അനുമാനിക്കുന്നത്.

മതിയായ അളവില്‍ യു.എസ്സില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ഇറക്കുമതിഉത്പന്നങ്ങള്‍ക്കാണു തീരുവ കുറച്ചതെന്നു വൈറ്റ് ഹൗസ് അറിയിച്ചു. നൂറിലധികം ഉത്പന്നങ്ങള്‍ക്കു തീരുവ ഒഴിവാക്കിയിട്ടുണ്ട്. കാപ്പി, തേങ്ങ, മാമ്പഴം, കൊക്കോ, ബ്ലാക് ടീ, ഗ്രീന്‍ ടീ, ബീഫ് ഉത്പന്നങ്ങള്‍, വാഴപ്പഴം, പേരയ്ക്ക, ചെറുനാരങ്ങ, മാതളനാരങ്ങ, തക്കാളി, ഓറഞ്ച്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, ജീരകം, പെരുംജീരകം, ഇഞ്ചി, ജാതിക്ക, മഞ്ഞള്‍ തുടങ്ങിയവ അധികത്തീരുവ ഒഴിവാക്കിയ ഉത്പന്നങ്ങളില്‍പ്പെടും.

ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കു റഷ്യന്‍എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ 25 ശതമാനം അധികച്ചുങ്കത്തിനു പുറമേ 25 ശതമാനം ചുങ്കവുംകൂടി അമേരിക്ക ചുമത്തിയിരുന്നു. ഉയര്‍ന്ന ചുങ്കം നേരിടേണ്ടിവന്ന രാജ്യങ്ങളില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നവരും ഇതു വില്‍ക്കുന്ന ചില്ലറവില്‍പ്പനക്കാരും ഈ ചെലവ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതു വിലക്കയറ്റത്തിനു കാരണമായിത്തീര്‍ന്നിരുന്നു. യു.എസ്. ഗ്രോസറിസ്റ്റോറുകളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്കും 30 ശതമാനംവരെ വില കൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോസ്റ്റഡ് കാപ്പിയുടെ വില 18.9 ശതമാനവും ബീഫിന്റെ വില 14.7 ശതമാനവും വര്‍ധിച്ചുവെന്നാണു സെപ്റ്റംബറിലെ ഉപഭോക്തൃവില സൂചിക കാണിക്കുന്നത്.

വിലക്കയറ്റം വലിയൊരു രാഷ്ട്രീയപ്രശ്‌നമാക്കി മാറ്റിയ ഡമോക്രാറ്റുകള്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, വെര്‍ജീനിയ നഗരങ്ങളില്‍ ഈയിടെ തിരഞ്ഞെടുപ്പുവിജയം നേടിയിരുന്നു. സാമ്പത്തികനയം കൈകാര്യം ചെയ്യുന്ന ട്രംപിന്റെ നടപടികളില്‍ രാജ്യത്തെ 63 ശതമാനം രജിസ്‌ട്രേഡ് വോട്ടര്‍മാരും അതൃപ്തി രേഖപ്പെടുത്തിയതായി ഈയാഴ്ച എന്‍.ബി.സി. ന്യൂസ് നടത്തിയ വോട്ടെടുപ്പില്‍ വ്യക്തമായി. ഈ 63 ശതമാനം വോട്ടര്‍മാരില്‍ 30 ശതമാനംപേര്‍ റിപ്പബ്ലിക്കന്മാരാണ് എന്നതാണു ശ്രദ്ധേയം.

മധുരിക്കും മാമ്പഴ നയതന്ത്രം

ഇന്ത്യയില്‍നിന്നുള്ള മാമ്പഴത്തിന് ഒരുകാലത്ത് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഏതാണ്ട് രണ്ടു ദശകക്കാലം ഈ നിരോധനം നിലനിന്നു. ഒടുവില്‍, 2006 ല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണു നിരോധനം നീക്കിയത്. അങ്ങനെ, 2007 ല്‍ ഇന്ത്യയില്‍നിന്നുള്ള മാധുര്യമൂറുന്ന മാമ്പഴം വീണ്ടും അമേരിക്കന്‍ജനതയുടെ തീന്‍മേശയിലെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷമുണ്ടായ സംയുക്തപ്രസ്താവനയില്‍പ്പോലും പ്രതിരോധം, ആണവോര്‍ജം, സാങ്കേതികവിദ്യ എന്നിവയോടൊപ്പം മാമ്പഴത്തെയും പരാമര്‍ശിച്ചിരുന്നു.

മാമ്പഴക്കാര്യത്തില്‍ ഇന്ത്യയു.എസ്.ബന്ധം ഊഷ്മളമായി തുടരുമ്പോഴും ഇടയ്ക്ക് കല്ലുകടിയും അനുഭവപ്പെടാറുണ്ട്. ഇക്കൊല്ലംതന്നെ ഇന്ത്യ 15 കപ്പലുകളിലായി കയറ്റിയയച്ച മാമ്പഴം അമേരിക്ക നിരസിക്കുകയുണ്ടായി. രാജ്യത്തിനിതു വലിയ നഷ്ടമുണ്ടാക്കി. മാത്രവുമല്ല, നയതന്ത്രതലത്തില്‍ ഇതു വലിയ തിരിച്ചടിയുമായി. കീടനാശിനിമുക്തമായിരുന്നെങ്കിലും മാമ്പഴം ഇറക്കാനുള്ള കടലാസുപണികളിലുണ്ടായ അമാന്തമാണു കുഴപ്പമുണ്ടാക്കിയത്. തുടര്‍ന്ന് ഈ മാങ്ങകളത്രയും നശിപ്പിച്ചു.

ലോകത്തു മാങ്ങയുത്പാദനത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യയാണ്. 2526 ദശലക്ഷം മെട്രിക് ടണ്‍ മാങ്ങയാണ് ഒരുകൊല്ലം രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കെടുത്താല്‍ ഇന്ത്യയുടെ ഉത്പാദനം ഏതാണ്ട് 40-50 ശതമാനംവരും. രണ്ടാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യ 4.1 ദശലക്ഷം മെട്രിക് ടണ്‍ മാങ്ങയും മൂന്നാംസ്ഥാനത്തുള്ള ചൈന 3.8 ദശലക്ഷം മെട്രിക് ടണ്‍ മാങ്ങയും ഉത്പാദിപ്പിക്കുന്നു. നാലാംസ്ഥാനത്തു പാക്‌സ്താനും ( 2.7- 2.8 ദശലക്ഷം മെട്രിക് ടണ്‍ ) അഞ്ചാംസ്ഥാനത്തു മെക്‌സിക്കോയുമാണ് ( 2.4 – 2.7 ദശലക്ഷം മെട്രിക് ടണ്‍ ).  

Related posts

ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ

Indian Cooperator

ഐ.സി.എ ഏഷ്യാ പെസഫിക് മേഖലാസമ്മേളനം 24 നു തുടങ്ങുന്നു

Indian Cooperator

ആരോഗ്യ പരിചരണ രംഗത്ത് സഹകരണപ്രസ്ഥാനം സുപ്രധാന ഘടകമാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന

Indian Cooperator
error: Content is protected !!