സഹകരണ പ്രസ്ഥാനത്തിന് നിരാശ നല്‍കുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. പുതിയ പദ്ധതികളോ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘങ്ങള്‍ക്ക് ഗുണകരമായ നിര്‍ദ്ദേശങ്ങളോ ഒന്നുമില്ല. കേന്ദ്രപദ്ധതികളുടെ സ്‌കീമുകള്‍ക്കാണ് ബജറ്റില്‍ പണം നീക്കിവെച്ചിട്ടുള്ളത്. മറ്റ് വിഹിതങ്ങളെല്ലാം കുറച്ചു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമാണ് കേന്ദ്രപദ്ധതികളുടെ സ്‌കീമുകളില്‍നിന്ന് പണം ലഭിക്കുക. മോഡല്‍ ബൈലോ, കോമണ്‍ സോഫ്റ്റ് വെയര്‍ എന്നിവ അംഗീകരിച്ചില്ലെങ്കില്‍ ഈ പണം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകില്ല. ഇത്തരം പദ്ധതികളുടെ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാണിച്ച് കേരളം അതിന്റെ ഭാഗമായിട്ടില്ല. അതിനാല്‍, കേന്ദ്രബജറ്റ് കേരളത്തെ പൂര്‍ണമായും അവഗണിച്ചുള്ളതാണെന്ന് വ്യക്തമാണ്.
ചില നികുതിയിളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് വലിയ ഗുണം ലഭിക്കുന്നത്. ഒരു സഹകരണസംഘത്തില്‍നിന്നു മറ്റൊരു സഹകരണസംഘത്തിനു ലഭിക്കുന്ന ലാഭവിഹിത വരുമാനം ( inter co-operative socitey dividend income ) തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ അത്രയും തുകയ്ക്കു നികുതികിഴിവ് അനുവദിക്കുമെന്നാണ് കേന്ദ്ര ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെയും പരുത്തിക്കുരുവിന്റെയും വിതരണത്തിനു നികുതികിഴിവ് അനുവദിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സഹകരണസംഘാംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന പാലും എണ്ണക്കുരുക്കളും പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്ന പ്രാഥമികസംഘങ്ങള്‍ക്കു മാത്രമേ ഇപ്പോള്‍ നികുതിയിളവ് അനുവദിക്കുന്നുള്ളു. ദേശീയ സഹകരണഫെഡറേഷനുകള്‍ക്കു മൂന്നു വര്‍ഷത്തേക്കു നികുതിയിളവ് അനുവദിച്ചുകൊണ്ടുള്ളതാണു ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. 2026 ജനുവരി 31 വരെ കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങളില്‍നിന്നു കിട്ടുന്ന ലാഭവിഹിതത്തിനാണു നികുതിയിളവ് അനുവദിക്കുക. എന്നാല്‍, ഇതിനൊരു വ്യവസ്ഥയുണ്ട്. കിട്ടുന്ന ലാഭവിഹിതം ആ സഹകരണഫെഡറേഷനിലെ അംഗങ്ങളായ സഹകരണസംഘങ്ങള്‍ക്കു വീണ്ടും വിതരണം ചെയ്താല്‍ മാത്രമേ ഈ നികുതിയിളവ് കിട്ടുകയുള്ളു.
