സഹകരണ മേഖലയില്‍ പ്രൊഫഷണലിസത്തിന് വഴിയൊരുക്കിയ സഹകരണ പരീക്ഷാബോര്‍ഡ് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷപരിപാടികള്‍ക്കാണ് ബോര്‍ഡ് തുടക്കമിടുന്നത്. പരീക്ഷാബോര്‍ഡിന്റെ ആഘോഷങ്ങളും സഹകരണ മേഖലയെ വിജ്ഞാനാധിഷ്ഠിതമായി ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനായി, സഹകരണ വിദ്യാഭ്യാസ സെമിനാര്‍, സഹകരണ തൊഴില്‍സാധ്യതകള്‍ വ്യക്തമാക്കുന്ന സഹകരണ സഭകള്‍, പ്രായോഗിക അറിവ് പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കാനാകുന്ന വിധമുള്ള സഹകാരി സംഗമം എന്നിവയെല്ലാമാണ് നിശ്ചയിച്ചിട്ടുള്ളത്. ബോര്‍ഡ് രജത ജൂബിലി ആഘോഷം ഫിബ്രവരി 18ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉത്ഘാടനം ചെയ്യും.
2001 ജനുവരി 25നാണ് സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നത്. അതേവര്‍ഷം ഫിബ്രവരി 15ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. സഹകരണ ജീവനക്കാരെ യോഗ്യതയുടെയും മത്സരപരീക്ഷയുടെയും അടിസ്ഥാനത്തില്‍ നിയമിക്കുക എന്നരീതിക്കാണ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ രൂപവത്കരണത്തോടെ തുടക്കമായത്. ആദ്യം വായ്പാ സംഘങ്ങളിലെ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള തസ്തികകളിലേക്കാണ് ബോര്‍ഡുവഴി നിമയനം നടത്തിയിരുന്നതെങ്കില്‍, ഇന്നത് വായ്‌പേതര സംഘങ്ങളിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റ പരീക്ഷകളിലും എത്തിനില്‍ക്കുന്നു. സംസ്ഥാനത്ത് പി.എസ്.സി. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിയമനം നടത്തുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡ്. മത്സര പരീക്ഷകള്‍ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക എന്നതിനായി 2000-ല്‍ സഹകരണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരികയും 80 (ബി) എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ പരീക്ഷ ബോര്‍ഡ് സഹകരണ മേഖലയ്ക്കു നല്‍കിയ ഉണര്‍വും ഉയര്‍ച്ചയും ചര്‍ച്ചകള്‍ക്ക് വിധേയമാകണമെന്നതാണ് രജതജൂബിലി ആഘോഷപരിപാടിയില്‍ ബോര്‍ഡ് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. ഇതിനുവേണ്ടിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ള. എല്ലാ ജില്ലകളിലും സഹകാരി സംഗമം സംഘടിപ്പിക്കും. പഴയകാല സഹകാരികളും പുതുതലമുറയും ഇതില്‍ ഒന്നിക്കും. അനുഭവങ്ങള്‍ പങ്കുവെക്കും. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സഹകരണ വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സഹകരണ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന സഹകരണ സഭകള്‍ സംഘടിപ്പിക്കും. ഇങ്ങനെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ഈ ആഘോഷതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.
.
