സഹകരണ പെന്‍ഷന്‍ ബോര്‍ഡുവഴി നല്‍കിവരുന്ന, കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല,കേരളാ ബാങ്കിന് കൈമാറാന്‍ തീരുമാനമായി. സഹകരണ പെന്‍ഷന്‍ ബോര്‍ഡ് പ്രതിനിധികള്‍, കേരള ബാങ്ക് പ്രതിനിധി, സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മൂന്ന് മാസത്തിനകം പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് കേരള ബാങ്ക് ഏറ്റെടുക്കും. ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഇക്കാലയളവില്‍ കേരളാ ബാങ്ക് പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. കേരളാബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ചുമതല ബാങ്ക് തന്നെ ഏറ്റെടുക്കണമെന്ന് പെന്‍ഷന്‍ പരിഷ്‌കരണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. വാണിജ്യ ബാങ്കുകളില്‍ ഇത്തരമൊരു രീതിയാണ് നിലവിലുള്ളത്. അതിനാല്‍, അതേ രീതി കേരളാബാങ്കിലും സ്വീകരിക്കുന്നതാണ് നല്ലതെന്നായിരുന്നു പെന്‍ഷന്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.
2010 ജനുവരി മുതലാണ് കേരളാ ബാങ്കിലെ ജീവനക്കാര്‍ക്ക് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കിവരുന്നത്. നിലവില്‍ കേരളാ ബാങ്കില്‍ നിന്ന് വിരമിച്ച 4666 പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. നിലവില്‍ പെന്‍ഷന്‍ ബോര്‍ഡില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അടച്ച തുക മൂന്ന് മാസത്തിനുള്ളില്‍ കേരള ബാങ്കിന് കൈമാറാനും തീരുമാനമായിട്ടുണ്ട്.
യോഗത്തില്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, കേരള ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം. ചാക്കോ, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പ്, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോയി എബ്രഹാം, അസീഷണൽ രജിസ്ട്രാർ രാമകൃഷ്ണൻ , സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ ബിന്ദു എന്നിവര്‍ പങ്കെടുത്തു.
