പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. സഹരണ മേഖലയിലെ ജീവനക്കാരെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് തര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സഹകരണ ജീവനക്കാരെയും വിരമിച്ചവരേയും സമഗ്രമായി ഉള്‍ക്കൊള്ളുന്നതാകും പദ്ധതിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായീട്ടായിരിക്കും പദ്ധതി നടപ്പാക്കുക. മെഡിസെപ് മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പ്രീമിയം മാത്രം ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുകയും പരമാവധി ചികിത്സാ സഹായം ലഭിക്കുകയും ചെയ്യുന്ന വിധത്തില്‍ ധാരണയുണ്ടാക്കാനാണ് ശ്രമം. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരണ വകുപ്പ് അധികൃതര്‍ ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും കുറവ് പ്രീമിയം ആണ് ഉദ്ദേശിക്കുന്നത് എന്നത് കൊണ്ട് തന്നെ മികച്ച കമ്പനികള്‍ പലതും പദ്ധതി ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്ന അവസ്ഥയുമുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ഒരുപോലെ സുരക്ഷ ഒരുന്ന വിധത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘മെഡിസെപ്പ് 2.0’ എന്ന പേരില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പാക്കാനാണ് ശ്രമം. കൂടുതല്‍ ആശുപത്രികളെയും മികച്ച ചികിത്സാ ആനുകൂല്യങ്ങളെയും ഉള്‍പ്പെടുത്തിയാണ് പുതിയ മെഡിസെപ്പിന്റെ രൂപകല്‍പ്പന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ വിരമിച്ചവര്‍ക്കും സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മെഡിസെപ്പ് മാതൃകയില്‍ പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പതിനായിരങ്ങള്‍ക്ക് ആശ്വാസമാകും.
