നിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു മൂന്നു അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു ബാങ്കുകള്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഒരെണ്ണം മധ്യപ്രദേശില്‍നിന്നും. മൂന്നു ബാങ്കുകള്‍ക്കുംകൂടി 11.10 ലക്ഷം രൂപയാണു പിഴ ചുമത്തിയത്.
മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ചുവാഡ് സഹകാരി ബാങ്കിനു 2.10 ലക്ഷം രൂപയാണു പിഴ. എക്‌സ്‌പോഷര്‍, സ്റ്റാറ്റിയൂട്ടറി മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതാണു ബാങ്കിന്റെ വീഴ്ച. മഹാരാഷ്ട്രയിലെത്തന്നെ ചന്ദ്രാപ്പൂര്‍ ശ്രീ കന്യകാ നഗരി സഹകാരി ബാങ്കിനു എട്ടു ലക്ഷം രൂപയാണു പിഴ വിധിച്ചത്. കെട്ടിടനിര്‍മാതാക്കള്‍ക്കും കരാറുകാര്‍ക്കും മുന്‍കൂറായി വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണു പിഴശിക്ഷ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ശ്രീ നാഗരിക് സഹകാരി ബാങ്കിനാണ് ഒരു ലക്ഷം രൂപ പിഴയിട്ടത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി എക്‌സ്‌പോഷര്‍പരിധി ലംഘിച്ചതാണു ബാങ്കിന്റെ വീഴ്ച. ജനുവരി ഇരുപതിനാണു പിഴശിക്ഷ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ഉത്തരവുകള്‍ പുറത്തുവന്നത്. 2026 ല്‍ റിസര്‍വ് ബാങ്ക് അര്‍ബന്‍ബാങ്കുകള്‍ക്കെതിരെ കൈക്കൊള്ളുന്ന രണ്ടാമത്തെ ശിക്ഷാനടപടിയാണിത്. ജനുവരി അഞ്ചിനു മഹാരാഷ്ട്രയിലെ നന്ദുറയിലുള്ള നന്ദുറ അര്‍ബന്‍ സഹകരണബാങ്കിനു പിഴശിക്ഷ നല്‍കിയിരുന്നു.
അര്‍ബന്‍ബാങ്കുകളുള്‍പ്പെടെ 264 സഹകരണബാങ്കുകള്‍ക്കാണു 2025 ല്‍ റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചിരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 22.8 ശതമാനം വര്‍ധനയാണു 2025 ലുണ്ടായത്. 2025 ല്‍ മൊത്തം 15.63 കോടി രൂപയാണു പിഴ ചുമത്തിയത്. മഹാരാഷ്ട്രയിലെ സത്താറയിലുള്ള ജീജമാതാ മഹിള സഹകാരി ബാങ്കിന്റെ ലൈസന്‍സ് 2025 ല്‍ റിസര്‍വ് ബാങ്ക് റദ്ദാക്കുകയുമുണ്ടായി.
