തമിഴ്നാട്ടില്നിന്നാണീ വിചിത്രവാര്‍ത്ത. ഒരു കാര്‍ഷികവായ്പാ സഹകരണസംഘത്തിലെ ഏകജീവനക്കാരനായ സെക്രട്ടറി സര്‍വീസില്‍നിന്ന് വിരമിച്ചു. അതുകാരണം കഴിഞ്ഞ എട്ടു മാസമായി സംഘത്തിന്റെ ഓഫീസ് പൂട്ടിക്കിടക്കുകയാണ്. വായ്പയും വളവും കിട്ടാതെ സംഘത്തിലെ അംഗങ്ങളായ കര്‍ഷകര്‍ വലയുന്നു. മാസത്തില്‍ 10-12 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടക്കുന്ന കാര്‍ഷികവായ്പാ സഹകരണസംഘമാണിത്.
മധുരയിലെ മേലൂരില്‍ കൊട്ടംപട്ടി ബ്ലോക്കില്‍പ്പെട്ട മേലാവളവ് പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘമാണു ജീവനക്കാരനില്ലാതെ പൂട്ടിക്കിടക്കുന്നത്. ആയിരത്തിഇരുനൂറോളം അംഗങ്ങളുള്ള സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളും നെല്‍ക്കര്‍ഷകരാണ്. അവര്‍ വായ്പക്കും വളത്തിനുമായി നെട്ടോട്ടത്തിലാണ്. പെരിയാര്‍ ജലസേചനപദ്ധതിയിലെ വെള്ളമുപയോഗിച്ചു തുടര്‍ച്ചയായി നെല്‍ക്കൃഷി നടത്തുന്നവരാണിവര്‍. മറ്റൊരു സംഘത്തിലെ സെക്രട്ടറിയെ മേലാവളവ്സംഘത്തിലേക്കു നിയോഗിച്ചിരുന്നെങ്കിലും ജോലിഭാരം കാരണം ഈ ജീവനക്കാരന്‍ വല്ലപ്പോഴുമേ എത്താറുള്ളു. അതോടെ, ഫലത്തില്‍ കര്‍ഷകര്‍ പെരുവഴിയിലായി. മധുരജില്ലയില്‍ ഒട്ടേറെ സഹകരണസംഘങ്ങളില്‍ ഇതാണു സ്ഥിതിയെന്നു തമിഴ്നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വര്‍ക്കേഴ്സ് അസോസിയേഷന്റെ മധുര വിഭാഗം ഓണററി സെക്രട്ടറിയായ എ.എം. അസിരിയാതേവന്‍ പറഞ്ഞു.
മേലാവളവ് സംഘത്തിലെ സെക്രട്ടറി പിരിഞ്ഞതോടെ എട്ടിമംഗലം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തിലെ സെക്രട്ടറിയെ മേലാവളവ്സംഘത്തിലെ അക്കൗണ്ട്സ്‌കാര്യങ്ങള്‍ നോക്കാന്‍ സഹകരണവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. സ്വന്തംസംഘത്തില്‍ പ്രതിമാസം ഏഴു കോടിയോളം രൂപയുടെ ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തില്‍ എട്ടിമംഗലംസംഘത്തിലെ സെക്രട്ടറിക്കു മേലാവളവ്സംഘത്തെ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിരുന്നില്ല. മേലാവളവ്സംഘത്തിന്റെ സാമ്പത്തികനില മെച്ചമൊന്നുമല്ലെന്നു മധുരയിലെ സഹകരണവകുപ്പ് ജോ. രജിസ്ട്രാര്‍ എസ്. സതീഷ്‌കുമാര്‍ പറഞ്ഞു. എങ്കിലും, സംഘത്തിലേക്കു പുതിയൊരു ക്ലര്‍ക്കിനെ ഉടനെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
