Indian Cooperator

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്

രാജ്യത്ത് അവകാശികളെത്താതെ 67,003 കോടിരൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. ഈ നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുകയാണ്. നിക്ഷേപങ്ങള്‍, ലാഭവിഹിതം, പലിശ വാറന്റുകള്‍, പെന്‍ഷന്‍ എന്നിവയടക്കം കൊടുത്തുതീര്‍ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രത്യേക ഡ്രൈവും സംഘടിപ്പിക്കാനാണ് ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബാങ്കേഴ്‌സ് സമിതിക്കുള്ള നിര്‍ദ്ദേശം. കേരളത്തില്‍ എത്രതുക ഈ ഇനത്തില്‍ ബാങ്കുകളിലുണ്ടെന്നതിന് സംസ്ഥാനതലത്തിലുള്ള കണക്ക് എടുത്തിട്ടില്ല. ഇത് അടിയന്തരമായി ശേഖരിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഡ്രൈവ് നടത്തി അവകാശികളെ കണ്ടെത്താനുള്ള ശ്രമവും ബാങ്കേഴ്‌സ് സമിതി സ്വീകരിക്കുകയാണ്.

പത്തുവര്‍ഷമായി ഇടപാടുകള്‍ നടത്താത്ത കറന്റ് സേവിങ്‌സ് അക്കൗണ്ടുകളിലെ ബാലന്‍സ് കാലാവധി പൂര്‍ത്തിയായ ശേഷം പത്തുവര്‍ഷത്തിനുള്ളില്‍ ക്ലയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റ് എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇങ്ങനെയുള്ള തുക റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് (ഡി.ഇ.എ.എഫ്.)മാറ്റുകയാണ് പതിവ്. എന്നാല്‍, നിക്ഷേപകര്‍ മതിയായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരികെ നല്‍കുന്നതിനും ആര്‍ബിഐയുടെ വ്യവസ്ഥകളിലുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാതലത്തില്‍ ഒരാഴ്ചയില്‍ കുറയാത്ത ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ആദ്യ ക്യാമ്പ് ഒക്ടോബറില്‍ ഗുജറാത്തില്‍ തുടങ്ങും.

ഓരോ സംസ്ഥാനങ്ങളിലും ഇത്തരം ക്യാമ്പുകള്‍ നടത്താനുള്ള ചുമതല സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കാണ്. ഡിസംബര്‍വരെ നടക്കുന്ന ഡ്രൈവില്‍ പരമാവധി ആളുകള്‍ക്ക് നിക്ഷേപം തിരികെ നല്‍കാനാണ് ശ്രമം. ഇത്തരത്തിലുള്ള അക്കൗണ്ട് ഉടമകളെ കണ്ടെത്തി ജില്ലാതലത്തില്‍ പട്ടിക സമര്‍പ്പിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാകും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആളുകള്‍ക്ക് പണമിടപാട് നടത്താന്‍ താല്‍പര്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാത്തമൂലം ഇത്തരം നിക്ഷേപങ്ങള്‍ പെരുകുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ കാലാവധി പൂര്‍ത്തിയായാലും തിരികെ വാങ്ങാന്‍ മറക്കുന്നതും മരണപ്പെട്ടതുപോയ അക്കൗണ്ട് ഉടമകളുടെ അവകാശികള്‍ നിക്ഷേപത്തിന് അവകാശവാദം ഉന്നയിക്കാത്തും മറ്റ് കാരണങ്ങളാണ്. കഴിഞ്ഞ ജൂണില്‍ പാര്‍ല്ലമെന്റില്‍ വെച്ച കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ 67,003 കോടിരൂപയുടെ അവകാശികളില്ലാത്ത നിക്ഷേപമുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ആര്‍ബിഐയുടെ ഉദ്ഗം പോര്‍ട്ടില്‍ ( the unclaimed deposit gateway to access information portel) സന്ദര്‍ശിക്കാവുന്നതാണ്.

Related posts

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Indian Cooperator

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

Indian Cooperator