സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ സംബന്ധിച്ചുള്ള കരട് ചട്ടങ്ങളില്‍ ഉയര്‍ന്ന പരാതികളില്‍ സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സഹകരണ സംഘം രജിസ്ട്രാര്‍. ജനുവരി 22ന് ഉച്ചയ്ക്ക് 2.30നാണ് യോഗം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം അസോസിയേഷന്‍, അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സഹകരണ സംഘം/ റീജിയണല്‍ ബാങ്ക്/ റൂറല്‍ ബാങ്ക്/ റീജിയണല്‍ സഹകരണ സംഘം/ എംപ്ലോയീസ് സഹകരണ സംഘം അസോസിയേഷന്‍, അര്‍ബന്‍ സഹകരണ ബാങ്ക് അസോസിയേഷന്‍, ഹൗസിങ്/കണ്‍സ്യൂമര്‍/ വനിത/ മാര്‍ക്കറ്റിങ്/ പ്രോസസിങ് സഹകരണ സംഘം അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്.
ക്ലാസിഫിക്കേഷന്‍ പുനര്‍ നിര്‍ണയിക്കുന്നതിനുള്ള കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. സഹകരണ മേഖലയിലെ വിവിധ സംഘങ്ങള്‍ അതനുസരിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇവ സംബന്ധിച്ചാണ് ചര്‍ച്ച. എന്നാല്‍, ജീവനക്കാരുടെ പ്രതിനിധികളെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കരട് വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ തുടങ്ങിയ ഒമ്പത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്ലാസിഫിക്കേഷന്‍ നടത്തുന്നത്.
സംഘങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ക്ലാസിഫിക്കേഷന്‍ നിലനിര്‍ത്തണമെങ്കില്‍ അതിനുള്ള മാനദണ്ഡങ്ങളും കരട് വ്യവസ്ഥകളിലുണ്ട്. മൂന്നുവര്‍ഷത്തെ കണക്കില്‍ കിട്ടാക്കടം 15 ശതമാനത്തില്‍ അധികരിക്കരുത്, അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കണം. ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തരംതാഴ്ത്തും. ക്ലാസിഫിക്കേഷന്‍ നിര്‍ണയിക്കാന്‍ മൂന്നാംവര്‍ഷം നടക്കുന്ന അന്തിമ പരിശോധനയില്‍ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ് നല്‍കിയിരിക്കുകയും വേണം.
നേരത്തെ ക്ലാസിഫിക്കേഷന്‍ ഇല്ലാതിരുന്ന വനിതാസംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആശുപത്രികളുടെ മാനദണ്ഡവും പുതുക്കും. പ്രാഥമിക സഹകരണ സംഘങ്ങളെ ഒമ്പതുക്ലാസുകളായി തിരിക്കും. സൂപ്പര്‍ ഗ്രേഡ്, സ്‌പെഷല്‍ ഗ്രേഡ്, ക്ലാസ് ഒന്നുമുതല്‍ എഴുവരെ എന്നിങ്ങനെ. സൂപ്പര്‍ഗ്രേഡില്‍ നിലവില്‍ 80 കോടിക്ക് മുകളിലാണ് പ്രവര്‍ത്തന മൂലധനമാണ് വേണ്ടിയിരുന്നത്. അത് 160 കോടിക്ക് മുകളിലായി. 125 കോടി നിക്ഷേപവും 100 കോടിക്ക് മുകളില്‍ വായ്പയും വേണം.
