Indian Cooperator

പരാതിക്കാരന്റെ നിക്ഷേപം പലിശസഹിതം 30 ദിവസത്തിനകം തിരിച്ചുനല്‍കണമെന്ന് ഉത്തരവ്

കോട്ടയത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ നിക്ഷേപിച്ച തുക ഉടനെ നിക്ഷേപകനു തിരിച്ചുകൊടുക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. തിരിച്ചുകൊടുക്കാനുള്ള ബാക്കിതുകയും ഇതുവരെയുള്ള പലിശയും സഹകരണസംഘം മുപ്പതു ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്.

കെ.ടി. മാത്യു എന്ന നിക്ഷേപകനാണു പരാതിക്കാരന്‍. കോട്ടയത്തെ മള്‍ട്ടി സ്റ്റേറ്റ് സംഘമായ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡവലപ്മെന്റ് സഹകരണസംഘത്തിലാണു പണം നിക്ഷേപിച്ചിരുന്നത്. 2023 ജൂലായ് 25 നും 2024 മാര്‍ച്ച് എട്ടിനും അഞ്ചു ലക്ഷം രൂപവീതം ഫിക്സഡ് ഡെപ്പോസിറ്റായാണു പരാതിക്കാരന്‍ സംഘത്തില്‍ നിക്ഷേപിച്ചിരുന്നത്. കാലാവധിയെത്തിയപ്പോള്‍ പരാതിക്കാരന്‍ പണം തിരികെ ആവശ്യപ്പെട്ടു. മുഴുവന്‍ നല്‍കാതെ സംഘം രണ്ടു ലക്ഷം രൂപമാത്രമേ തിരിച്ചുകൊടുത്തുള്ളു.

പലതവണ നിക്ഷേപം തിരിച്ചുചോദിച്ചിട്ടും ബാക്കി പണം നല്‍കാന്‍ ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം തയ്യാറായില്ല. 2025 ജൂണ്‍ 28 ന് ഇ-മെയില്‍ വഴിയും നിക്ഷേപം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും സംഘത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. ഒടുവില്‍ 2025 ആഗസ്റ്റ് എട്ടിന് സഹകരണസംഘം ഓംബുഡ്സ്മാനു പരാതി അയച്ചു. തുടര്‍ന്ന് സംഘത്തിന് ഓംബുഡ്സ്മാന്‍ നോട്ടീസയച്ചു.

നിക്ഷേപകന്‍ തങ്ങളെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും 30 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്നും സെപ്റ്റംബര്‍ 24 ന് സംഘം അയച്ച മറുപടിയില്‍ ബോധിപ്പിച്ചു. എന്നിട്ടും നിക്ഷേപം തിരികെക്കിട്ടിയില്ല. അതേത്തുടര്‍ന്നാണു നിക്ഷേപകന്‍ ഒക്ടോബര്‍ 28 ന് ഓംബുഡ്സ്മാനെ വീണ്ടും സമീപിച്ചത്. സ്വന്തം ഉറപ്പു പാലിക്കാന്‍ സംഘത്തിനു കഴിഞ്ഞില്ലെന്നും അവരുടെ നിലപാടിനു സാധൂകരണമില്ലെന്നും പരാതിക്കാരന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാന്‍ വിലയിരുത്തി.

നിക്ഷേപകനു കിട്ടാനുള്ള തുക മുഴുവന്‍ അതുവരെയുള്ള പലിശസഹിതം 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്. അതിനുശേഷം സഹകരണസംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും സഹകരണഓംബുഡ്സ്മാന് അയയ്ക്കണം.

Related posts

കമ്മീഷനില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പണം ലഭിക്കും; സ്ഥാപനങ്ങള്‍ക്കും സേവനം

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator
error: Content is protected !!