സഹകരണ മന്ത്രാലയത്തെയും റിസര്‍വ്വ് ബാങ്കിനെയും ഉപയോഗപ്പെടുത്തി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ 40-മത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
രാജ്യത്തെ തന്നെ മാതൃക സഹകരണ സ്ഥാപനങ്ങള്‍പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സംഘങ്ങളില്‍ രണ്ടര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ഈ നിക്ഷേപത്തില്‍ കണ്ണുവച്ചാണ് കേന്ദ്രം സഹകരണ സംഘങ്ങളുടെ സ്വാതന്ത്ര്യത്തിന് പൂട്ടിടാന്‍ നീക്കം നടത്തുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും ജാതിയും, മതവും രാഷ്ട്രീയവുംബന്ധവും സ്വന്തവും മറന്ന് അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ച ചരിത്രമാണ് നമുക്കുള്ളത്.
നോട്ട് നിരോധനം, വിവിധ ആദായ നികുതി കേസുകള്‍, തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണം, ജനാധിപത്യ പ്രവര്‍ത്തനം, ഫെഡറല്‍ തത്വങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ മാനിച്ചുകൊണ്ട് സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയും, സഹകരണ പ്രസ്ഥാനത്തിന്റെ സ്വതന്ത്രവും ശക്തവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊതുയോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവിശ്യപ്പെട്ടു.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച പൊതു യോഗം സഹകരണം എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ കെ കെ ലതിക, കെ രാജഗോപാല്‍, പി.ഗഗാറിന്‍, കെ എം രാധാകൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ -സെക്രട്ടറി എം പി രജിത് കുമാര്‍, ജനറല്‍ മാനേജര്‍ റ്റി. അയപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
