നെല്ല് സംഭരണത്തിന്റെ ചുമതലയില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെ സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങള്‍ നല്‍കിയ തുക എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍നിന്ന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. 52 കോടിരൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയ ഇനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ളത്. പാലക്കാട് ജില്ലയില്‍ മാത്രമാണ് സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരണം നടത്തിയത്. പാലക്കാട് നടപ്പാക്കുന്ന പൈലറ്റ് പ്രൊജക്ട് വിജയകരമായതിന് ശേഷം, സംസ്ഥാനത്താകെ നെല്ല് സംഭരണം സഹകരണ സംഘങ്ങളിലൂടെയാക്കാനായിരുന്നു ഇടതുസര്‍ക്കാരിന്റെ തീരുമാനം.
സപ്ലൈകോയ്ക്കാണ് നെല്ല് സംഭരണത്തിന്റെ ചുമതല. എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പി.ആര്‍.എസ്. വായ്പയായാണ് നേരത്തെ നെല്ല് സംഭരിക്കുന്നതിന്റെ പണം നല്‍കിയിരുന്നത്. നല്‍കിയ നെല്ലിന്റെ പണം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കുന്ന സ്ഥിതി കര്‍ഷകര്‍ക്കുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ്, നെല്ല് സംഭരണം സഹകരണ മേഖലയിലാക്കാന്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഫിബ്രവരി 11ന് പാലക്കാട് ജില്ലയിലെ വിവിധ താലൂക്കുകളിലായി 51 സംഘങ്ങളെ സംഭരണച്ചുമതല ഏല്‍പിച്ച് ഉത്തരവിറക്കുകയും ചെയ്തു.
സംഭരിച്ച നെല്ലിന്റെ പണം പ്രാഥമിക സഹകരണ ബാങ്കുകള്‍ അപ്പപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പ്രാഥമിക ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അത് കേരളാബാങ്കില്‍നിന്ന് ലഭിക്കും. ഇതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നതിനാല്‍ സര്‍ക്കാര്‍ ഗ്യാരന്റിയുടെ കാര്യത്തില്‍ അന്തിമ നടപടി പൂര്‍ത്തിയാകാന്‍ വൈകി. എന്നാല്‍, സഹകരണ സംഘങ്ങളുടെ പങ്കാളത്തത്തോടെ നെല്ല് സംഭരണം വേണ്ടതില്ലെന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിസഭായോഗത്തിന്റെ തീരുമാനം വ്യാഴാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശന്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
