Indian Cooperator

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച അര്‍ബന്‍ബാങ്കിന് 16.3 ലക്ഷം രൂപ പിഴ

പ്രൂഡന്‍ഷ്യല്‍ എക്സ്പോഷര്‍ മാനദണ്ഡം ലംഘിച്ചതിനും ലോണ്‍ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ കാണിച്ചതിനും ഗുജറാത്തിലെ ഒരു അര്‍ബന്‍ബാങ്കിനു റിസര്‍വ് ബാങ്ക് 16.3 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചു. ശ്രീ കഡി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനാണ് ഇത്രയും ഭീമമായ തുക പിഴയൊടുക്കേണ്ടി വരുന്നത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍പ്രകാരമാണ് അര്‍ബന്‍ന്‍ബാങ്കിനെ ശിക്ഷിച്ചത്. ഈയടുത്ത കാലത്തൊന്നും റിസര്‍വ് ബാങ്ക് അര്‍ബന്‍ബാങ്കുകള്‍ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയിട്ടില്ല.

ഒരു ബാങ്കോ ധനകാര്യസ്ഥാപനമോ തങ്ങളുടെ പണം വായ്പ കൊടുക്കാനോ നിക്ഷേപിക്കാനോ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തികബാധ്യതയും അപകടസാധ്യതയും ( റിസ്‌ക് ) നിയന്ത്രിക്കാന്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളായ പ്രൂഡന്‍ഷ്യല്‍ എക്സ്പോഷര്‍ ( Prudential exposure ) അനുസരിച്ചില്ലെന്നും വായ്പകള്‍ അനുവദിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നുമാണു മെയ് ആറിനു പുറപ്പെടുവിച്ച ഉത്തരവില്‍ റിസര്‍വ് ബാങ്കിന്റെ കുറ്റപ്പെടുത്തല്‍. ബാങ്കിന്റെ 2025 മാര്‍ച്ച് 31 നുള്ള സാമ്പത്തികാവസ്ഥ കണക്കാക്കി നടത്തിയ പരിശോധനയിലാണു വീഴ്ചകള്‍ തെളിഞ്ഞത്. വായ്പയായി നല്‍കുന്ന പണം കൃത്യമായ ആവശ്യങ്ങള്‍ക്കുതന്നെയാണോ കടം വാങ്ങിയ സ്ഥാപനം / വ്യക്തി ഉപയോഗിക്കുന്നത് എന്നു നിരീക്ഷിക്കുന്ന എന്‍ഡ്-യൂസ് മോണിറ്ററിങ് രീതി ( വായ്പത്തുകയുടെ വിനിയോഗനിരീക്ഷണം ) ചില വായ്പകളുടെ കാര്യത്തില്‍ പാലിച്ചില്ലെന്നും ബാങ്കിനെതിരെ പരാതിയുണ്ട്. വലിയൊരു അര്‍ബന്‍ബാങ്കാണു ശ്രീ കഡി ബാങ്ക്. മെഹ്സാന, അഹമ്മദ്ബാദ് ജില്ലകളിലായി 18 ശാഖകളുണ്ട്. 1974 ഡിസംബര്‍ 18 നു കഡി പട്ടണത്തിലാണു ബാങ്കിനു തുടക്കം കുറിച്ചത്.

ഈ വര്‍ഷം ഇതുവരെയായി ( മെയ് ഉള്‍പ്പെടെ ) ഒമ്പതു അര്‍ബന്‍ബാങ്കുകള്‍ക്കെതിരെയാണു റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. പിഴത്തുക 20,000 രൂപ മുതല്‍ 16.3 ലക്ഷം രൂപ വരെ വരും. ജനുവരിയില്‍ മൂന്ന് അര്‍ബന്‍ബാങ്കുകള്‍ക്കു മൊത്തം 11.10 ലക്ഷം രൂപ പിഴ ചുമത്തി. മൂന്നു ബാങ്കുകളും മഹാരാഷ്ട്രയില്‍നിന്നാണ്. പിംപ്രി ചിഞ്ച്വാദ് സഹകാരിബാങ്കിനു 2.10 ലക്ഷം രൂപയും ശ്രീ കന്യകാനഗരി സഹകാരിബാങ്കിനു എട്ടു ലക്ഷം രൂപയും നന്ദുറ അര്‍ബന്‍ബാങ്കിനു ഒരു ലക്ഷം രൂപയുമാണു പിഴ വിധിച്ചത്. ഫെബ്രുവരിയില്‍ ഒഡിഷയിലെ രണ്ടു ബാങ്കുകളെയും തമിഴ്നാട്ടിലെ ഒരു ബാങ്കിനെയും ശിക്ഷിച്ചു. തമിഴ്നാട്ടിലെ അര്‍ബന്‍ബാങ്കിന് 50,000 രൂപയും ഒഡിഷയിലെ ബര്‍ഹാംപൂര്‍ അര്‍ബന്‍ബാങ്കിനും ജെയ്പോര്‍ അര്‍ബന്‍ബാങ്കിനും രണ്ടു ലക്ഷം രൂപ വീതവുമാണു പിഴയിട്ടത്. ഏപ്രിലില്‍ മഹാരാഷ്ട്രയിലെ രണ്ട് അര്‍ബന്‍ബാങ്കുകളെ വിവിധ വീഴ്ചകള്‍ക്കു ശിക്ഷിച്ചു. ഡോ. പഞ്ചബ് റാവു ദേശ്മുഖ് അര്‍ബന്‍ബാങ്കിന് 1.09 ലക്ഷം രൂപയും മൊഗവീര സഹകരണബാങ്കിന് 20,000 രൂപയുമാണു പിഴ കിട്ടിയത്. നെഫ്റ്റ് ഇടപാടുകള്‍ക്കു നിശ്ചിതചാര്‍ജിലധികം ഈടാക്കി, മതിയായ മൂലധനത്തിന്റെ കാര്യത്തില്‍ മാനദണ്ഡം ലംഘിച്ചു, മുന്‍വര്‍ഷങ്ങളിലെ സഞ്ചിതലാഭത്തെയും മറികടന്ന് ലാഭവിഹിതം നല്‍കി, കൗണ്ടര്‍പാര്‍ട്ടി പരിധി ലംഘിച്ചു, നിയമം ലംഘിച്ച് കെട്ടിടനിര്‍മാതാക്കള്‍ക്കും കരാറുകാര്‍ക്കും അഡ്വാന്‍സ് അനുവദിച്ചു തുടങ്ങിയ വീഴ്ചകളാണ് ഈ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത്.

Related posts

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

Indian Cooperator

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator

കേന്ദ്ര നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

Indian Cooperator
error: Content is protected !!