ജെ.ഡി.സി. പരിശീലനത്തില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ സഹകരണജീവനക്കാരുടെ ട്യൂഷന്‍ഫീസും പരീക്ഷാഫീസും ഇനിമുതല്‍ സംസ്ഥാനസര്‍ക്കാര്‍ അടയ്ക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇതിനായി ഒരു കോടി രൂപ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ഫണ്ടില്‍നിന്നു നീക്കിവെയ്ക്കും. കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണീ നടപടി.
സംസ്ഥാനത്തു ജെ.ഡി.സി. പരിശീലനത്തില്‍ പങ്കെടുക്കുന്ന സഹകരണസംഘം ജീവനക്കാര്‍ ശമ്പളരഹിത അവധിയെടുത്തും ട്യൂഷന്‍ഫീസും പരീക്ഷാഫീസും സ്വന്തമായി അടച്ചുമാണു പരിശീലനം പൂര്‍ത്തിയാക്കുന്നത്.
സഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ഫണ്ട് യോഗത്തിലാണു സഹകരണജീവനക്കാരുടെ ട്യൂഷന്‍ഫീസും പരീക്ഷാഫീസും സര്‍ക്കാര്‍ അടയ്ക്കുമെന്ന തീരുമാനമെടുത്തത്. നിലവില്‍ പ്രതിവര്‍ഷം 400 പേരാണു ജെ.ഡി.സി. പരിശീലനത്തിനെത്തുന്നത്.
സഹകരണ ജീവനക്കാരുടെ ആവശ്യങ്ങളോട് അനുഭാവ സമീപനം കാണിക്കുന്ന സർക്കാരിനെയും സഹകരണ മന്ത്രിയേയും സഹകരണ സംഘം രജിസ്ട്രാറെയും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ അഭിനന്ദിച്ചു. ശമ്പള പരിഷ്കരണം, നഷ്ടത്തിലായ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് DA അനുവദിക്കുന്നതിലെ തടസം, സ്ഥാനക്കയറ്റത്തിന് തടസ്സമായി നിന്ന സംവരണ റേഷ്യോ എന്നീ കാര്യങ്ങളിലെല്ലാം സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
