സഹകരണസംഘത്തില്‍നിന്നു അഞ്ചു കോടി രൂപയുടെ ബിസിനസ്‌വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ദമ്പതിമാരില്‍നിന്നു 73 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. ഗുജറാത്തിലെ അഹമ്മദാബാദിലാണു സംഭവം. വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസ് ചാര്‍ജ്, അംഗത്വഫീസ്, മറ്റു നടപടികള്‍ എന്നിവയുടെ പേരു പറഞ്ഞാണു പണം തട്ടിയത്. നാലു കൊല്ലമായിട്ടും സഹകരണസംഘത്തില്‍നിന്നു വായ്പ കിട്ടാതായതോടെയാണു ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ക്രൈംബാഞ്ച് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
സെറാമിക്‌സിനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വ്യാപാരം നടത്തുന്നയാളും ഇഷാന്‍പൂരില്‍ ട്യൂഷന്‍ക്ലാസ് നടത്തുന്ന ഭാര്യയുമാണു പരാതിക്കാര്‍. കയറ്റുമതിയിലേക്കു തിരിഞ്ഞ വ്യാപാരി ബിസിനസ് മെച്ചപ്പെടുത്താനാണു രാജ്‌കോട്ടുകാരനായ ഒരാളുടെ സഹായം തേടിയത്. തന്റെ സഹപ്രവര്‍ത്തകന്‍ വഴിയാണിയാളെ വ്യാപാരി പരിചയപ്പെട്ടത്. ഒരു വായ്പാ സഹകരണസംഘം നടത്തുന്നയാളാണു രാജ്‌കോട്ടുകാരനെന്നും വായ്പ തരപ്പെടുത്തിത്തരുമെന്നും സഹപ്രവര്‍ത്തകന്‍ വിശ്വസിപ്പിച്ചു. 2021 മെയ്മാസത്തിനും 2025 മെയ്മാസത്തിനുമിടയില്‍ ബിസിനസ്സുകാരന്‍ വായ്പാ പ്രോസസിങ്ങിനും മറ്റുമായി 31 ലക്ഷം രൂപ നല്‍കി. പിന്നീട് 42 ലക്ഷം രൂപയും നല്‍കി. ഈ പണമെല്ലാം തന്റെയും ഭാര്യയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് രാജ്‌കോട്ടുകാരന്‍ മാറ്റി. പല തവണ രാജ്‌കോട്ടുകാരനെ ബന്ധപ്പെട്ടിട്ടും വായ്പ കിട്ടിയില്ല. ഒടുവില്‍, തനിക്കു സഹകരണസംഘമൊന്നുമില്ലെന്നും കിട്ടിയ പണം ചെലവായിപ്പോയെന്നും പറഞ്ഞ് അയാള്‍ കൈ മലര്‍ത്തി. തുടര്‍ന്നാണു വഞ്ചനക്കുറ്റത്തിനു പോലീസില്‍ കേസ് കൊടുത്തത്.
