Indian Cooperator

മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി 400 കോടിയുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

ത്തരാഖണ്ഡിലെ ഒരു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘംവഴി 400 കോടി രൂപയുട തട്ടിപ്പ് നടത്തിയ സംഘത്തിലെ സൂത്രധാരനുള്‍പ്പെടെ അഞ്ചു പേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. സുശീല്‍ ഗോഖ്‌റൂ, രാജേന്ദ്രസിങ് ബിഷ്ത്, തരുണ്‍ കുമാര്‍ മൗര്യ, ഗൗരവ് റോഹില, മംമ്താ ഭണ്ഡാരി എന്നിവരാണ് അറസ്റ്റിലായത്.

ലോണി അര്‍ബന്‍ മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് ആന്റ് ത്രിഫ്റ്റ് സഹകരണസംഘ ( എല്‍.യു.സി.സി ) ത്തിന്റെ ചിറ്റ്ഫണ്ടിലാണു തട്ടിപ്പു നടന്നത്. നിയമവിരുദ്ധമായ നിക്ഷേപപദ്ധതികളിലേക്ക് ആളുകളെ ആകര്‍ഷിച്ചായിരുന്നു തട്ടിപ്പ്. ഒരു ലക്ഷത്തോളം പേരാണ് ഇവരുടെ വലയില്‍പ്പെട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ എഫ്.ഐ.ആറുകളും ഉത്തരാഖണ്ഡ് ഹൈക്കോടതി സി.ബി.ഐ.യ്ക്കു കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2025 നവംബര്‍ 26 നാണു സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം 800 കോടി രൂപയാണു തട്ടിപ്പുകാര്‍ നിക്ഷേപമായി ശേഖരിച്ചത്. ഇതില്‍ കുറച്ചൊക്കെ തിരിച്ചുകൊടുത്തു. എങ്കിലും, 400 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു സി.ബി.ഐ.യുടെ നിഗമനം. മുഖ്യപ്രതികളായ സമര്‍ അഗ്രവാളും ഭാര്യ സാനിയ അഗ്രവാളും വിദേശത്തേക്കു രക്ഷപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ സി.ബി.ഐ. നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിലെ പ്രതികള്‍ ഒട്ടേറെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ സി.ബി.ഐ. ഉത്തരാഖണ്ഡ് ഫിനാന്‍സ് സെക്രട്ടറിക്കു കൈമാറിക്കഴിഞ്ഞു. ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനും തട്ടിപ്പിനിരയായവര്‍ക്കു അനിയന്ത്രിതമായ നിക്ഷേപപദ്ധതികള്‍ നിരോധിച്ചുകൊണ്ടുള്ള നിയമ ( BUDS Act ) പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിനു നടപടികളെടുക്കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്തുതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നു സി.ബി.ഐ. അറിയിച്ചു.

Related posts

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator

സംഘങ്ങള്‍ ലാഭവിഹിതവരുമാനം അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ നികുതികിഴിവ് കിട്ടും

Indian Cooperator

ഒടുവില്‍ അമിത്ഷാ പറയുന്നു-‘മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ക്രമക്കേടുകള്‍ ഇല്ലാതാക്കിഭരണം മെച്ചപ്പെടുത്തും’

Indian Cooperator