- അപേക്ഷനല്‍കാന്‍ ഇനി ബാക്കിയുള്ളത് ഒരുദിവസം മാത്രം
- അപേക്ഷ ക്ഷണിച്ചതിന്റെ വിവരങ്ങള്‍ പൊതുമണ്ഡലത്തിലില്ല.
- വിവരങ്ങള്‍ കൈമാറിയത് ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് കത്തുവഴി; സംഘങ്ങള്‍ അറിഞ്ഞില്ല
സഹകരണ സംഘങ്ങള്‍ക്കായി പ്രഖ്യാപിച്ച ഊര്‍ജ സ്വയംപര്യാപ്തത പദ്ധതിക്ക് ഉപാധിവെച്ച് സര്‍ക്കാര്‍. ലാഭത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് മാത്രം അപേക്ഷനല്‍കാമെന്നതാണ് പുതിയ വ്യവസ്ഥ. 90 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിക്കാണ്, ലാഭം ഒരു ഉപാധിയായി നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഭൂരിപക്ഷം സഹകരണ സംഘങ്ങളെയും പദ്ധതിയില്‍നിന്ന് പുറത്തുനിര്‍ത്തുന്നതാണ് ഈ വ്യവസ്ഥ.
സംഘങ്ങളില്‍ പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം കൂട്ടുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. സംഘങ്ങള്‍ക്ക് വൈദ്യുതി നിരക്ക് കുറയ്ക്കാനും പരസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് പിന്നാലെ, മുഖ്യമന്ത്രി അവതരിപ്പിച്ച പുതുക്കിയ ബജറ്റിലാണ് ‘100ശതമാനംം ഊര്‍ജ്ജ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍’ എന്നപേരില്‍ സഹകരണ സംഘങ്ങള്‍ക്ക് കൂടി സഹായം ലഭിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.
1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സ്വന്തം കെട്ടിടമുള്ള സഹകരണ സംഘങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുമെന്നായിരുന്നു പദ്ധതിരേഖയിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ റൂഫ് ടോപ്പ് സോളാര്‍ സംവിധാനം സ്ഥാപിക്കുന്നതിനാണ് സഹായം. മൊത്തം ചെലവിന്റെ 50 ശതമാനം സര്‍ക്കാരില്‍നിന്ന് വായ്പയായി ലഭിക്കും. 15 ശതമാനം ബാങ്ക് വായ്പയായി പദ്ധതിയുടെ ഭാഗമായി തന്നെ സംഘങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സബ്‌സിഡിയാണ്. ബാക്കി 10 ശതമാനം മാത്രമാണ് ഗുണഭോക്തൃവിഹിതമായി സംഘങ്ങള്‍ നല്‍കേണ്ടിയിരുന്നത്.
ഊര്‍ജസ്വയംപര്യാപ്തത നേടുന്നതിനുള്ള ഒരു സര്‍ക്കാര്‍ പദ്ധതിക്ക് എന്തിനാണ് ലാഭം അടിസ്ഥാന യോഗ്യതയാക്കി മാറ്റുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത്തരമൊരു വ്യവസ്ഥ പദ്ധതി ആസൂത്രണത്തില്‍ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. സംഘങ്ങള്‍ക്ക് പദ്ധതി വിഹിതം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥരാണ് ഇത്തരമൊരു ഉപാധി മുന്നോട്ടുവെച്ചതെന്നാണ് സൂചന. വായ്പ തിരിച്ചടക്കാനുള്ള ശേഷിയും വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിലൂടെ ചാര്‍ജിലുണ്ടാകുന്ന കുറവ് സംഘത്തിന് നേട്ടമാകുമോ എന്നതും കണക്കാക്കി സഹകരണ സംഘങ്ങള്‍ക്ക് ഈ പദ്ധതി അനുവദിക്കാവുന്നതേയുള്ളൂ. സഹകരണ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഉപാധിവെക്കല്‍ എന്നതാണ് വിമര്‍ശനം.
അപേക്ഷയിലും അട്ടിമറി
ഈ പദ്ധതിയില്‍നിന്ന് സഹായം ലഭിക്കണമെങ്കില്‍ ജുലായ് 31നകം അപേക്ഷ നല്‍കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ളത്. ജുലായ് 13നാണ് കത്ത് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത് സംബന്ധിച്ചുള്ള ഒരു അറിയിപ്പും സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കുലറായോ, എല്ലാ സംഘങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാവുന്ന വിധത്തിലുള്ള അറിയിപ്പായോ ഇത് സഹകരണ വകുപ്പ് നല്‍കിയിട്ടുമില്ല. ജുലായ് 30നാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പോലും പുറത്തുവരുന്നത്. സംഘങ്ങളെ പദ്ധതിക്ക് പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്ന സംശയവും ശക്തമാണ്.
അപേക്ഷിക്കാന്‍ വേണ്ടത്
സോളാര്‍ പദ്ധതി അനുസരിച്ച് ഏതെങ്കിലും സംഘങ്ങള്‍ക്ക് ധനസഹായം ആവശ്യമുണ്ടെങ്കില്‍ ജുലായ് 31നകം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍പ് നല്‍കിയ ഗവണ്‍മെന്റ് പദ്ധതി പ്രകാരം ഉള്ള പ്രൊപ്പോസലുകളില്‍ ഏതെങ്കിലും റെക്ടിഫിക്കേഷന്‍ പ്രകാരം തിരികെ വന്നിട്ടുണ്ടെങ്കില്‍ അതും തിരുത്തി 31നകം സമര്‍പ്പിക്കാം. ലൈസന്‍സ്, നിയമാവലി, ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്, കടബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം. യോഗ്യതകള്‍ ഇവയാണ്.
- 1000 ചതുരശ്ര അടിയില്‍ കുറയാത്ത സ്വന്തം കെട്ടിടം ഉണ്ടായിരിക്കണം
- പെയ്ഡ് സെക്രട്ടറി ഉണ്ടായിരിക്കണം
- കഴിഞ്ഞ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതായിരിക്കണം
- സംഘം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം
