സഹകരണ മേഖലയെ കുറിച്ച് ആദ്യമായി ജനകീയ സംവാദത്തിനും, അതിലുപരി ജനകീയ വിചാരണയ്ക്കും വേദിയായി സഹകരണ സഭ സംഘടിപ്പിക്കുന്നു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ഈ ജനകീയ വേദി ഒരുക്കുന്നത്.
ജനങ്ങൾക്ക് ചോദ്യങ്ങളുണ്ട്, ഉത്തരം വേണ്ടതുണ്ട് എന്നതാണ് പരിപാടിക്ക് നൽകിയ തലക്കെട്ട് തന്നെ. സഹകരണ മേഖലയിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ആരാണ് ഉത്തരവാദി എന്നതാണ് ചോദ്യം. ജനങ്ങൾക്ക് മുമ്പിൽ ഉത്തരം നൽകാൻ നാലുവിഭാഗത്തിലെ വ്യക്തിത്വങ്ങളാണ് എത്തുന്നത്. രാഷ്‌ട്രീയ നേതാക്കൾ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, സഹകരണ ജീവനക്കാർ, മാധ്യമങ്ങൾ എന്നിവരാണ് ജനകീയ വിചാരണയ്ക്ക് വിധേയമാകുന്നത്.
സഹകാരികളും രാഷ്‌ട്രീയ നേതാക്കളുമായ എം. മെഹബൂബ് , മനയത്ത് ചന്ദ്രൻ , എൻ. സുബ്രഹ്‌മണ്യൻ എന്നിവരും സഹകരണ ജീവനക്കാരുടെ പ്രതിനിധിയായി കെ.വി. പ്രജീഷ്, മാധ്യമപ്രവർത്തകനായ ബിജു പരവത്ത് എന്നിവരുമാണ് ജനങ്ങൾക്ക് മുമ്പിലെത്തുന്നത്.
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി. ജയരാജൻ സഹകരണ സഭ ഉദ്ഘാടനo ചെയ്യും. അതിന് ശേഷം ജനങ്ങളുടെ ചോദ്യമാണ്. 29 ന് വൈകീട്ട് മൂന്നു മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സഹകരണ സഭ നടക്കുന്നത്. പങ്കാളിത്തവും ചോദ്യങ്ങളുമാണ് ഈ പരിപാടിയെ അർത്ഥപൂർണമാക്കുക.
