Indian Cooperator

സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തല്‍ക്കാലം മരവിപ്പിച്ചു; കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍

ഹകരണ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ വിലക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ലീവ് സറണ്ടര്‍ അനുവദിക്കേണ്ടതില്ലെന്ന് ജൂണ്‍ 11ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് സഹകരണ ജീവനക്കാര്‍ക്കും ബാധകമാക്കിക്കൊണ്ടാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഉത്തരവിറക്കിയിട്ടുള്ളത്. ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഐ.സി.ഡി.പി. വിഭാഗം അഡിഷ്ണല്‍ റജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും തനത് ഫണ്ടില്‍നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമാണെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നത് തടയാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്. സഹകരണ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍, ഡി.എ., മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നതിന് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ല. ഓരോ സംഘത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഇത് ചെയ്യുന്നത്. സഹകരണ സംഘങ്ങള്‍ ഒരു സ്വാശ്രയ സ്ഥാപനമാണ്. ജീവനക്കാരും സംഘം ഭരണസമിതിയും ഒരുമിച്ചുനിന്ന് കഠിനപ്രയത്‌നത്തിലൂടെയാണ് അതിനെ ലാഭത്തിലാക്കുന്നത്. ഈ ലാഭവിഹിതം അതിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല, വിദ്യാഭ്യാസ ഫണ്ട്, പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ട്, തുടങ്ങിയ സഹകരണ വകുപ്പിലേക്ക് നല്‍കേണ്ട തുകയും ഇതില്‍നിന്ന് കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഇതിനൊന്നിനും തടസ്സമില്ലാതിരിക്കെ, ജീവനക്കാരുടെ ആനുകൂല്യം മാത്രം തടഞ്ഞുവെക്കുന്ന രീതി സഹകരണമേഖലയില്‍ നിരാശപടര്‍ത്തുന്ന നടപടിയാകുമെന്ന് ഉറപ്പാണ്.

ജീവനക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും സഹകരണ ജീവനക്കാര്‍ക്കും ബാധകമാണെന്നാണ് ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാരിന്റെ സര്‍വീസ് ചട്ടമാണ് സഹകരണ ജീവനക്കാര്‍ക്കും ബാധകമാകുന്നത്. അതുകൊണ്ടാണ് ലീവ് സറണ്ടര്‍ ഉത്തരവ് സഹകരണ ജീവനക്കാര്‍ക്കും ബാധകമാണെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍തന്നെ ചൂണ്ടിക്കാട്ടിയതെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ ഡി.എ. പ്രഖ്യാപിക്കുന്നതിന് അനുസരിച്ചാണ് സഹകരണ ജീവനക്കാര്‍ക്കും ഡി.എ. നല്‍കുന്നത് എന്നതും ഇതിന്റെ ഭാഗമായി ഉദാഹരിക്കുന്നുണ്ട്. എന്നാല്‍, നിയമപരമായും വസ്തുതാപരമായും ശരിയല്ലാത്ത വിശദീകരണമാണിത്.

സര്‍വീസ് ചട്ടം സഹകരണ ജീവനക്കാര്‍ക്കും ബാധകമാണെങ്കിലും, സര്‍ക്കാര്‍ നിര്‍ദ്ദേശം സഹകരണ മേഖലയില്‍ നടപ്പാക്കുന്നതിന് ചുമതലപ്പെട്ട അധികാരി സഹകരണ സംഘം രജിസ്ട്രാറാണ്. സര്‍ക്കാര്‍ ഡി.എ. പ്രഖ്യാപിച്ചാലും രജിസ്ട്രാര്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കിയില്ലെങ്കില്‍ സഹകരണ ജീവനക്കാര്‍ക്ക് അത് ലഭിക്കില്ല. ലാഭത്തിലുള്ള സംഘങ്ങള്‍ മാത്രം ഡി.എ. അനുവദിച്ചാല്‍ മതിയെന്ന നേരത്തെ രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതായത്, സര്‍ക്കാര്‍ തീരുമാനം ആവശ്യമായ ഭേദഗതികളോടെ സഹകരണമേഖലയില്‍ നടപ്പാക്കാന്‍ രജിസ്ട്രാര്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണിത്. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത സഹകരണ സംഘങ്ങള്‍ നല്‍കുന്ന ആനുകൂല്യത്തിന് ഒരു രീതിയിലും ബാധിക്കുന്നതല്ല. ലാഭത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നതിനെ വിലക്കേണ്ട കാര്യവുമില്ല.

ലീവ് സറണ്ടര്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് നീതീകരിക്കാവുന്നതല്ലെന്നും കടുത്ത പ്രതിഷേധം ഉയര്‍ത്തുമെന്നും കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രനും പ്രസിഡന്റ് പി.എം. വഹീദയും പറഞ്ഞു.

Related posts

എന്‍.സി.ഡി.സി. സഹായം ഇനി സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല; നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍

Indian Cooperator

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

Indian Cooperator

കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകവിശ്വാസം ഉറപ്പിക്കുന്ന അംഗീകാരം

Indian Cooperator
error: Content is protected !!